Thursday, July 24, 2008

കമല കഥകള്‍ - വാല്യം മൂന്ന്

അക്കൊല്ലമാണ്‌ സ്പോട്ടിങ്ങിനു വെക്കാന്‍ ഫോറന്‍സിക് ഡിപാര്‍ട്മെന്റിന്‌ അഞ്ചടി അഞ്ചിഞ്ച് നീളമുള്ള ഒരു എട്ടടിവീരനെ കിട്ടുന്നത്. പാതിരാ നേരത്ത്‌ ടോര്‍ച്ചെടുക്കാന്‍ നേരം കിട്ടാതെ പറമ്പിലേക്ക്‌ ഓടേണ്ടി വന്ന ഏതോ ഹതഭാഗ്യന്റെ കാലില്‍ ചുറ്റി വരിഞ്ഞ നിലയിലായിരുന്നു ടിയാന്റെ എഴുന്നള്ളത്ത്. കെട്ടിയ കാലുമായി ഹന്ത ഭാഗ്യവാന്‍ ട്രോളിയില്‍ നേരെ ഓര്‍ത്തോ കാഷ്വാല്‍റ്റിയില്‍ ചെന്നു പെട്ട്, എക്സ്-റേയുമെടുത്തു വന്നപ്പോഴേക്കും ടോട്ടല്‍ സ്പെസിമന്റെ എണ്ണമങ്ങ് കൂടി: അനാട്ടമിയില്‍ കുട്ടിവേതാളങ്ങള്‍ക്കു കീറിപ്പഠിക്കാന്‍ ഒരു ബോഡിയും, ലാബിലേക്കായൊരു ഫുള്‍ ബോട്ടില്‍ പാമ്പും! ലവനെ വെറുതെയല്ല കന്നഡത്തില്‍ 'കട്ടിഗെ ഹാവു' എന്നും തെലുങ്കില്‍ 'കട്ട് ലെ പാമൂ' എന്നും പറയുന്നതെന്ന് ഓമനക്കുട്ടന്‍ വെറുതേ ഓര്‍ത്തു.

ലാബിലെ ജാറുകളില്‍ത്തപ്പി, അധ:ക്രൃതനായ ഒരു ചേരയെ കുപ്പിയില്‍ നിന്നും കുടഞ്ഞു കളഞ്ഞു ഫോര്‍മാലിന്‍ നിറക്കുന്നതിനിടക്കാണ്‌ ബംഗാരുവിന്റെ ജനിതക ഘടനയിലേക്ക്‌ ഓമനക്കുട്ടന്റെ ഓര്‍മ്മ പാളിയത്. അന്നാള്‍ വരെ ലാബിലെ റാക്കുകളിലൊന്നില്‍ ഒരു രാജവെമ്പാലയെപ്പൊലെ വിരാജിച്ചിരുന്ന ചേരന്‍ , വീരേന്ദ്രന്റെ ആകസ്മികമായ ആഗമനത്തില്‍ മനം നൊന്ത്, എണ്ണത്തോണിയില്‍ ചുരുണ്ടു കിടന്ന്‌, മഹാകവി ബാബു ആന്റണിയുടെ ഞാനപ്പാനയിലെ രണ്ടു വരികള്‍ ഗദ്ഗദത്തിന്റെ കൂടെ വിഴുങ്ങുകയും ചെയ്തു. വീരശൂര പരാക്രമിയും സര്‍വ്വോപരി താന്തോന്നിയുമായി, വാളുവെച്ച പോലെ കിടക്കുന്ന പാമ്പനെ നോക്കി, ഫോര്‍മാലിന്റെ മണത്തില്‍ ദ്വാരങ്ങള്‍ എരിയുന്നതു വകവെക്കാതെ, ഓമനക്കുട്ടന്‍ സംസ്ക്രൃതവും പറഞ്ഞിരുന്നുവെന്നത് ചരിത്രത്തില്‍ രേഖപ്പെടുത്തിയിരുന്നുവെന്നതു വേറെ.

പക്ഷേ, നമ്മുടെ പ്രതിപാദ്യ വിഷയം അതൊന്നുമല്ലല്ലോ!

പരീക്ഷയാണ്‌, പഠിച്ചതോ ഇല്ല, ഇനിയിപ്പോള്‍ ദൈവം തമ്പുരാനോട്‌ അഭ്യര്‍ത്ഥിക്കാത്തതിന്റെ പേരിലെങ്ങാനും പാസ്സാവാതിരിക്കേണ്ട എന്നു കരുതി അതിരാവിലെ ഏഴരമണിക്കെണീറ്റ് കമല അമ്പലത്തിലോട്ടു പോയി. നീലത്തെ കണ്ടു, ഭസ്മവും പൂശി എന്നല്ലാതെ, പോയ കാര്യമൊട്ടു നടന്നതുമില്ല, ഒരു അമ്പലക്കാളയെപ്പൊലെ നടക്കു ചുറ്റും മണ്ടി നടന്നു എന്നു മാത്രം. അനാട്ടമി ഓറലിനു ലീലാമ്മയുടെ മുമ്പില്‍ ചെന്നു പെട്ട പോലെ , വെറുതെ നേരം കളഞ്ഞു, കമല തിരിയെപ്പോന്നു.

പത്തു മണിയടുപ്പിച്ച് കമലയുടെ പിന്നില്‍ അണികളെപ്പോലെ ഞങ്ങളെല്ലാം ഡിപാര്‍ട്മെന്റിലെത്തി. പോലീസ് സ്റ്റേഷനില്‍ ഒപ്പിടാന്‍ ചെന്ന പോക്കറ്റടിക്കാരെപ്പോലെ ഭവ്യതയോടെ ലാബിനു പുറത്തു തൊഴുതു നിന്നു. ഇതെത്ര കണ്ടിരിക്കുന്നു, ഇനിയെത്ര കാണാന്‍ കിടക്കുന്നു എന്നുള്ള മട്ടില്‍ പുല്ലും ചവച്ചോണ്ടു ഞങ്ങള്‍ അവിടെ പരിലസിച്ചപ്പോള്‍ , കമലയാവട്ടെ ഉള്ളില്‍ നടക്കാന്‍ പോവുന്ന കാര്യത്തെക്കുറിച്ചു നല്ല നിശ്ചയമുള്ളതു പോലെ, കൈരളി ടിവിക്കു ഇന്റര്‍വ്യു കൊടുക്കുന്ന നിഷ്കാമ കര്‍മയോഗിയെപ്പോലെ ചകിതനായും പിടിവിട്ടു പോയവനെപ്പോലെയും കാണപ്പെട്ടു.

പരീക്ഷ തുടങ്ങിയതോ തീര്‍ന്നതോ ഒന്നും ഞങ്ങളാരും അറിഞ്ഞില്ല; നോട്ടം അത്രയ്ക്കു വൈഡ് സ്ക്രീന്‍ മോഡിലായിരുന്നു. ഈരണ്ടു മിനുട്ടു വീതമുള്ള സ്പോട്ടറുകള്‍ക്കു മുമ്പില്‍ ചെന്ന്‌ പേനകുടഞ്ഞും പെന്‍സില്‍ കൂര്‍പ്പിച്ചും റബ്ബര്‍ മണത്തു നോക്കിയുമെല്ലാം ഞങ്ങള്‍ ബുദ്ധിയും ബുദ്ധിമുട്ടും അഭിനയിക്കുകയുണ്ടായി. സ്റ്റേഷന്‍ എത്താറാവുമ്പോള്‍ കക്കൂസിനു മുന്നില്‍ തിക്കിത്തിരക്കുന്ന ട്രെയിന്‍ യാത്രികരെപ്പോലെ എല്ലാവരും ലാബില്‍ പറന്നു നടന്നു. യാതൊരു വൈഷമ്യവും കൂടാതെ അങ്ങനെ പരീക്ഷയും ഞങ്ങള്‍ വിജയിപ്പിച്ചു. സ്പെസിമനെക്കുറിച്ചും സമയം തികയാത്തതിനെക്കുറിച്ചും ബെല്ലടിച്ചത് കേള്‍ക്കാത്തതിനു പ്യൂണിനെ ശകാരിച്ചുമൊക്കെ പഠിപ്പിസ്റ്റുകള്‍ ഘോരഘോരം വായ്ത്താരി മുഴക്കുമ്പോള്‍ , ഞങ്ങളിറങ്ങി നേരെ മെസ്സിലോട്ടു വിട്ടു. മുഴുപ്പുള്ള മീന്‍ വിളമ്പിയ പാത്രങ്ങള്‍ തെരഞ്ഞു പിടിച്ച് 'ഏറ്റെടുത്ത വര്‍ക്ക് ' ശുഷ്കാന്തിയോടെ തുടങ്ങുകയും ചെയ്തു.

എന്നാല്‍ അമൃതേത്ത് കഴിഞ്ഞതോടെ സംഗതികള്‍ ആകെ മാറി. കൊന്നാലും വൈവക്കു പോകില്ലെന്ന് പ്രഖ്യാപിച്ച് കമല കട്ടിലില്‍ ചക്കവെട്ടിയിട്ട പോലെ കിടന്നു. അത്രയിടം വരെ വന്നു തന്നാല്‍ മതി, തിരിയെപ്പോരുമ്പോള്‍ കോഫീ ഹൗസില്‍ ഉണ്ടമ്പൊരി റെഡിയായിട്ടുണ്ടാവും, കഴിച്ചേച്ച് പോരാവുന്നതല്ലേയുള്ളൂ തുടങ്ങിയ പ്രലോഭനങ്ങള്‍‍ക്കൊന്നും കമലയുടെ പിഞ്ചു മനസ്സിനെ ചലനം കൊള്ളിക്കാന്‍ ആയില്ല.

ഒടുക്കം ഉച്ചയ്ക്ക്, വിഷണ്ണരായ മാടുകള്‍ ലോറിക്കു പിന്നില്‍ നിരന്നു നില്‍ക്കുന്ന പോലെ കമലയില്ലാതെ ഞങ്ങള്‍ പരീക്ഷാ ഹാളിനു വെളിയില്‍ കുന്തിച്ചിരുന്നു കോട്ടുവായിട്ടു.


അന്നൊക്കെ മാഷന്മാര്‍ വൈവകള്‍ക്കിടയിലാണ്‌ ഉത്തര പേപ്പര്‍ നോക്കാറുണ്ടായിരുന്നത്‌. ചിരിച്ചും കളിച്ചും ടീച്ചര്‍മാരോടു ശ്രൃംഗരിച്ചുമൊക്കെ കുഴമ്പു പരുവത്തിലാണ്‌ മാര്‍ക്കൊക്കെ വീഴാറ്. പങ്കെടുക്കുക, വിജയിപ്പിക്കുക എന്നതാണു കമല ക്ലബ്ബിന്റെ മുദ്രാവാക്യമെന്നതിനാല്‍ തീരെ താല്പര്യമില്ലെങ്കില്‍ കൂടിയും, തല ചൊറിഞ്ഞും മുഖം വക്രിച്ചും തൂവാലയെടുത്തു നെറ്റി കൂടെക്കൂടെ തുടച്ചും, ഓറലിനു അനുവര്‍ത്തിക്കാനുള്ള ടാക്റ്റിക്സ് ഞങ്ങള്‍ റിഹേഴ്സല്‍ ചെയ്തു. അങ്ങനെ ഉള്ളിലേക്കു ചെല്ലാനുള്ള ഉള്‍വിളിയും കാത്തു ഞങ്ങള്‍ കെട്ടിക്കിടക്കുമ്പോഴാണു അകത്തു നിന്നും മാഷന്മാര്‍ അലറിച്ചിരിക്കുന്നതു കേള്‍ക്കുന്നത്‌. ചിരിച്ചു ചിരിച്ചു ടീച്ചര്‍മാര്‍ ചക്ക കുഴയുന്നപോലെ കുഴയുന്നതു കണ്ടപ്പോള്‍ ഏകദേശ രൂപം പിടികിട്ടിയെങ്കിലും പരസ്പരം മുഖത്തു നോക്കാതെ ചക്രവാള്‍ ലക്ഷ്യമാക്കി നോട്ടമയക്കുകയാണു, ഒറ്റയെണ്ണം ഒഴിവാവാതെ, എല്ലാവരും ചെയ്തത്‌.

ഒരു തലതെറിച്ച പരീക്ഷകന്‍ ഇറങ്ങി വന്ന്‌ ഉത്തരക്കടലാസു പൊക്കിക്കാണിച്ച് പേപ്പര്‍ ആരുടേതാണെന്നു ചോദിച്ചപ്പോള്‍ നിഷ്കളങ്കരായ വഴിപോക്കരേപ്പോലെ ഞങ്ങള്‍ ഇളിച്ചു നിന്നു.

പക്ഷേ സംഗതി മനസ്സിലായപ്പോള്‍ എല്ലാവരും ഒന്നുഷാറായി.
കമല ക്ലബ് പ്രശ്നം അവിടെ വച്ചു തന്നെ ഏറ്റെടുത്തു.

കാര്യം, സ്പോട്ടിങ്ങിനു നമ്മുടെ വീരപ്പനെ വച്ചിരുന്നതു കണ്ടപ്പോള്‍ ഉത്തര കര്‍ത്താവിനു സംഗതി പിടികിട്ടി, സാധനം പാമ്പു തന്നെ. വര്‍ഗ്ഗീയ വിഷം വമിക്കുന്ന ഏതോ ഉഗ്രവാദിയാണു ടിയാന്‍ എന്നും അദ്ദേഹം ഊഹിച്ചു. എത്ര ചുഴിഞ്ഞാലോചിച്ചിട്ടും ഐറ്റം എതെന്നു പിടികിട്ടാതെ മാന്യ ദേഹം പക്ഷേ, ഉത്തരക്കടലാസില്‍ , ചുവന്ന മഷിയില്‍ വട്ടം വരച്ചതിനുള്ളില്‍ , എഴുതി വച്ചിരുന്നത്‌ ഇങ്ങനെ ആയിരുന്നു...

M-O-O-R-K-K-A-N........!










ഡിസ്‌ക്ലെയ്‌മര്‍ : പരാമര്‍ശ വിഷയമായ പാമ്പന്‍ , കോബ്ര വിഭാഗത്തില്‍ പെട്ടവനല്ല. എട്ടടിവീരന്‍ , ശംഖുവരയന്‍ എന്നൊക്കെയാണു പ്രശസ്തിയെങ്കിലും പേരില്‍ മാത്രമേ മൂര്‍ഖത്തരം ഉള്ളൂ. ബങ്കാരസ് ജനുസില്‍‌പ്പെട്ടവനും നല്ലനടപ്പുകാരനുമായ ടിയാനെയാണു അദ്ദ്യേം മൂര്‍ഖനായി തെറ്റിദ്ധരിച്ചതും, വിഷമിറക്കി കുപ്പിയിലടച്ചതും. ബ്ലോഗ് വായിച്ചവര്‍ ലവന്റെ ഇംഗ്ലീസ്‌ പരിതാപകരം, ഇതില്‍ തമാശയെന്തോന്നു എന്നൊക്കെക്കരുതി പുച്ഛിച്ചു ചിരിച്ചതായി വാര്‍ത്ത വന്ന സാഹചര്യത്തിലാണു വിശദീകരണം. ഇതിത്ര കഠിനമാവുമെന്ന് കമലയൊട്ടു നിരീച്ചതുമില്ല.

3 comments:

  1. ഗംഭീരം...അതിമനോഹരം...മഹഭാരതം പോലെ മറ്റൊരു ഖണ്ട കാവ്യം .ഇനിയും എനിക്കു വാക്കുകള്‍ ഉണ്ട്. പക്ഷെ ഞാന്‍ അത് ഉപയോഗിക്കുന്നില്ല.

    ReplyDelete
  2. adipoli rachana...whose creation is this ???

    ReplyDelete

കമന്റുകള്‍....